രാജസ്ഥാൻ: രാജസ്ഥാനിലെ ചുരു ജില്ലയിൽ സർക്കാർ ആശുപത്രിയുടെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് ചികിത്സയ്ക്കെത്തിയ 25-കാരിക്ക് പരിക്കേറ്റു. സുജൻഗഢിലെ ഗവൺമെന്റ് ദുർഗാദത്ത് ഫത്തേപുരിയ മാതൃ-ശിശു ആശുപത്രിയിൽ ബുധനാഴ്ചയാണ് സംഭവം.
ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കിരൺ മേഘ്‌വാൾ എന്ന യുവതിയുടെ മേൽ പോർച്ചിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണത്. നിസാര പരിക്കേറ്റ യുവതിയെ ഉടൻ ചികിത്സ നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആശുപത്രി കെട്ടിടം അറ്റകുറ്റപ്പണികൾ ആവശ്യമായ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 4-ന് തന്നെ പൊതുമരാമത്ത് വകുപ്പിന് കത്തയച്ചിരുന്നുവെന്ന് പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. പുരുഷോത്തം കർവ അറിയിച്ചു. ആശുപത്രിയിലെ മറ്റൊരു മുറിയിലും പ്ലാസ്റ്റർ അടർന്നുവീണതായി അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് രാജസ്ഥാനിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചികിത്സ തേടിയെത്തുന്നവരുടെ ജീവൻ പോലും സർക്കാർ ആശുപത്രികളിൽ സുരക്ഷിതമല്ലെന്ന് ആരോപിച്ച് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടാസ്ര സമൂഹമാധ്യമമായ എക്‌സിൽ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ‘നിരോഗി ഭാരത്’ എന്ന ആശയം ഇതാണോയെന്ന് ചോദിച്ച് ആം ആദ്മി പാർട്ടിയും സംസ്ഥാന സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും വിമർശിച്ചു.




