മുംബൈ: ആഗോള വിപണിയിലെ അസ്ഥിരതയും ഡോളർ കരുത്താർജിച്ചതും മൂലം തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 94.27 എന്ന റെക്കോർഡ് താഴ്ചയിലെത്തി. രൂപ ഇങ്ങനെ തുടർച്ചയായി തകർന്നാൽ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുമെന്ന ആശങ്ക വർധിപ്പിക്കുകയാണ്. ഡോളറിനെതിരെ 94.16 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ, മിനിറ്റുകൾക്കുള്ളിൽ 94.27 ലേക്ക് താഴുകയായിരുന്നു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദത്തിലാക്കുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം മൂലം അസംസ്‌കൃത എണ്ണവില വർധിക്കുന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതുമാണ് രൂപക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തേക്കുള്ള ഇറക്കുമതി ചെലവ് വർധിപ്പിക്കും. ഇത് പെട്രോൾ, ഡീസൽ വില വർധനവിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും.




