ചെർണോബിൽ: ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തങ്ങളിലൊന്നായ ചെർണോബിൽ ആണവ അപകടത്തിന്റെ 40-ാം വാർഷികത്തിൽ റഷ്യക്കെതിരെ കടുത്ത വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദ്മിർ സെലെൻസ്‌കി. റഷ്യയുടെ നിലപാടുകൾ ലോകത്തെ വീണ്ടും മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചെർണോബിൽ ആണവനിലയത്തിന് ചുറ്റും ഇപ്പോഴും റഷ്യൻ ഡ്രോണുകൾ നിരീക്ഷണ പറക്കൽ നടത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
കഴിഞ്ഞ വർഷം ഒരു റഷ്യൻ ഡ്രോൺ ആണവനിലയത്തിന്റെ സുരക്ഷാ ഷെല്ലിൽ പതിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് സെലെൻസ്‌കിയുടെ മുന്നറിയിപ്പ്. റഷ്യ നടത്തുന്നത് ‘ആണവ ഭീകരവാദം’ ആണെന്നും, ഇത്തരം അപകടകരമായ നീക്കങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം റഷ്യക്ക് മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1986 ഏപ്രിൽ 26-ന് അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്‌നിലെ ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമുണ്ടായത്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഈ മേഖലയിൽ നടക്കുന്ന ഡ്രോൺ ആക്രമണങ്ങൾ ആണവ വികിരണങ്ങൾ പുറത്തുവിടാൻ കാരണമായേക്കാമെന്ന ആശങ്ക ലോകമെങ്ങും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14-നുണ്ടായ ആക്രമണത്തിൽ, ആണവ വികിരണം പുറത്തു കടക്കാതിരിക്കാൻ 200 കോടി യൂറോ ചിലവഴിച്ച് നിർമ്മിച്ച ‘ന്യൂ സേഫ് കൺഫയ്ൻമെന്റ്’ എന്ന കൂറ്റൻ ഉരുക്ക് കവചത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ സുരക്ഷാ കവചത്തിലുണ്ടായ വിള്ളലുകൾ അതീവ ഗുരുതരമായ സാഹചര്യമാണ് വിരൽ ചൂണ്ടുന്നത്. ലോകത്തിന്റെ സുരക്ഷ മുൻനിർത്തി റഷ്യ ഇത്തരം ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് യുക്രെയ്ൻ ഉയർത്തുന്ന പ്രധാന ആവശ്യം.




