മസ്കറ്റ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കുറയ്ക്കാനും സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്താനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ സന്ദർശിച്ചു. പാകിസ്താൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മുസ്കറ്റിലെത്തിയത്. മേഖലയിൽ യുദ്ധാവസ്ഥ അവസാനിപ്പിച്ച് സ്ഥിരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തുന്നത്.
അൽ ബറക കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അരാഗ്ചിയെ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണെന്ന് സുൽത്താൻ ഹൈതം വ്യക്തമാക്കി. സമാധാനത്തിനും സ്ഥിരതയ്ക്കും ഒമാൻ നൽകുന്ന പിന്തുണയെ ഇറാൻ വിദേശകാര്യ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഒമാനിലെ കൂടിക്കാഴ്ചകൾക്ക് ശേഷം അരാഗ്ചി വീണ്ടും പാകിസ്താൻ സന്ദർശിക്കുകയും തുടർന്ന് റഷ്യയിലേക്ക് പോകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് ഈ സന്ദർശനം ശ്രദ്ധേയമാകുന്നത്.




