തിരുവനന്തപുരം: ലോട്ടറി വിൽപനക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമ്പാനൂർ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശി വിജിൻ (33), വള്ളക്കടവ് സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കട നടത്തുന്ന നേമം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ഇരുമ്പ് വടിയും ഓലമടലും ഉപയോഗിച്ച് ആക്രമിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ലോട്ടറി കടയിലെത്തിയ പ്രതികൾ ഫോൺ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും കടയുടമ അത് നിരസിച്ചു. ഇതിന്റെ വിരോധത്തിൽ അടുത്ത ദിവസം വീണ്ടും കടയിലെത്തിയ ഇവർ യുവാവിനെ ക്രൂരമായി മർദിച്ചതായും പോലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




