പാലക്കാട്/കൊല്ലം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വിവിധ ജില്ലകളിൽ സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ജയനും ഒറ്റപ്പാലം സ്വദേശിനി ജയശ്രീയും ചികിത്സ തേടി.
കൊല്ലം ജില്ലയിൽ കൊട്ടിയം സ്വദേശിയായ നിഹാൽ നജീബിന് കൈയ്ക്ക് പൊള്ളലേറ്റു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സ തേടി. കോട്ടയം ജില്ലയിൽ അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു. പാമ്പാടി സമീപം റോഡിലേക്ക് വീണ മരം നീക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ നിജിലിന് കൈയ്ക്ക് പൊള്ളലേറ്റത്.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ 40°C വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39°C വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും താപനില ഉയരാം. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ വികിരണം അപകടനിലയിലെത്തി. അതേസമയം, നാളെ മുതൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ബുധനാഴ്ച ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.




