തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന് വിട്ടുനിന്ന് ബിജെപി നേതാക്കളായ
വി മുരളീധരനും, കെ സുരേന്ദ്രനും. ഇരുവരും ഉപരോധത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസത്തെ സംസ്ഥാന നേതൃയോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല. നേതൃയോഗങ്ങളിലേക്ക് മുൻ സംസ്ഥാന അധ്യക്ഷന്മാരെ ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. ചെന്നൈയിലെ പരിപാടിയിൽ ആയതിനാലാണ് സെക്രട്ടറിയേറ്റ് വളയിലിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വി മുരളീധരൻ വിഭാഗത്തിന്റെ വിശദീകരണം. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രൻ ഇന്നലെ രാവിലെ മടങ്ങുകയായിരുന്നു.
അതേസമയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുകയാണ്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഉപരോധം ആരംഭിച്ചത്. രാവിലെ ഉപരോധസമരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വം ബോർഡ് പിരിച്ചുവിടുക, ദേവസ്വംബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.


