തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. കേസിലെ കുറ്റപത്രത്തിന്റെ കരട് തയ്യാറായതായും ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ, കേസിലെ മുഖ്യ സാക്ഷികൾ കോടതിയിൽ രഹസ്യമൊഴി നൽകി.
ജ്വല്ലറി ജീവനക്കാരനായ കൽപേഷ് ഉൾപ്പെടെയുള്ളവരാണ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ നിന്ന് സ്വർണം കൽപേഷ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനന് എത്തിച്ചുവെന്നാണ് മൊഴി. കേസിൽ അറസ്റ്റിലായ ചിലരെ മാപ്പുസാക്ഷികളാക്കാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളും സാക്ഷികളായിട്ടുണ്ട്. അന്വേഷണ പുരോഗതി റിപ്പോർട്ട് ഈ മാസം ഒമ്പതിന് കോടതിയിൽ സമർപ്പിക്കുമെന്ന് എസ്ഐടി അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിൽ ഉണ്ടായ താമസത്തിൽ നേരത്തെ കോടതി വിമർശനം ഉന്നയിച്ചിരുന്നു.
പ്രതികൾ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും പ്രതികൾ ഒരോരുത്തരായി ജാമ്യം തേടി പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ എസ്ഐടി നടപടികൾ ശക്തമാക്കിയിരിക്കുന്നത്. അടുത്തയാഴ്ച സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.






