പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം എങ്ങുമെത്താതെ നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെല്ലാവരും ജാമ്യത്തിൽ പുറത്തിറങ്ങുകയാണെന്നും അതിന് എസ്ഐടി അവസരം ഒരുക്കിനൽകുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ശബരിമലയിൽ ഇങ്ങനയൊരു അവസ്‌ഥ നിലനിക്കുന്നതിൽ വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിന് മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോയി.
സ്വർണ്ണക്കൊള്ള ബാനർ ഉയർത്തിയായിരുന്നു സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള കേസിൽ 90 ദിവസം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനാണ് ഏറ്റവും ഒടുവിൽ ജാമ്യം ലഭിച്ചത്.. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജനുവരി 29-ന് ജാമ്യം ലഭിച്ചിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും കേസിൽ ജാമ്യത്തിലിറങ്ങിയിരുന്നു.




