തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഏത് കാലഘട്ടത്തിലെയും അന്വേഷണത്തെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ. കേസിൽ എസ്‌ഐടി നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും എന്നാൽ ഇതിന് ഇടയിൽ നടക്കുന്ന ഇഡി അന്വേഷണം സംശയകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇഡിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും, മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ പിന്നീട് കൈക്കൂലി കേസിൽ പുറത്തായ സംഭവവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസ് എസ്‌ഐടി കാര്യക്ഷമമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അന്വേഷണത്തിന് സർക്കാർ വഴികാട്ടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെയെന്നും, തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം നീങ്ങുന്നതിൽ എതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് തുടരുകയാണ്. കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്.
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ. പത്മകുമാർ, എൻ. വാസു എന്നിവരുടെ വീടുകളിലും സ്വർണ വ്യാപാരി ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി സംഘം പരിശോധന നടത്തി. ബെംഗളൂരുവിലെ ഗോവർധന്റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീരാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് തുടരുകയാണ്.




