പത്തനംതിട്ട: ശബരിമല ക്ഷേത്രം ഉത്സവത്തിനായി മാർച്ച് 22-ന് വൈകിട്ട് 5 മണിക്ക് ക്ഷേത്രനട തുറക്കും. മാർച്ച് 23-ന് രാവിലെ 11.30 മുതൽ 12 മണിവരെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റം നടക്കും. മാർച്ച് 23 മുതൽ 31 വരെ ഉച്ചപ്പൂജയ്ക്ക് ശേഷം ഉത്സവബലിയും, അത്താഴപ്പൂജയ്ക്ക് ശേഷം ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുകൾ.
മാർച്ച് 31-ന് പള്ളിവേട്ട നടക്കും. അന്ന് രാത്രി 8.30-ന് ക്ഷേത്രത്തിൽ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. വാദ്യമേളങ്ങളില്ലാതെ പുറപ്പെടുന്ന എഴുന്നള്ളത്ത്, പള്ളിവേട്ടയ്ക്ക് ശേഷം വാദ്യമേളങ്ങളോടെയും തീവെട്ടികളുടെ പ്രകാശത്തോടെയും തിരിച്ചെത്തും. തുടർന്ന് പള്ളിക്കുറുപ്പ് നടക്കും.
ഏപ്രിൽ 1-ന് പമ്പയിൽ ആറാട്ട് നടക്കും. രാവിലെ 9-ന് സന്നിധാനത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ട് 11 മണിക്ക് പമ്പാനദിയിൽ ആറാട്ട് നടത്തും. വൈകിട്ട് 4-ഓടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. നീലിമലയിലെ കടക്കാർ എഴുന്നള്ളത്തിനെ സ്വീകരിക്കും. വൈകിട്ട് 6.30-ഓടെ ക്ഷേത്രത്തിൽ തിരിച്ചെത്തി ദീപാരാധന നടത്തും. രാത്രി 9-ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും. രാത്രി 10-ന് നട അടയ്ക്കും.
ഉത്സവകാലത്ത് ദർശനത്തിന് വെർച്വൽ ക്യൂ വഴി മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.






