കൊല്ലം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പരവൂർ കായലിൽ നടക്കുന്ന മണൽ ഖനനം തീരദേശ പാതയ്ക്ക് ഭീഷണിയാകുന്നു. അനുവദനീയമായതിലും കൂടുതൽ മണൽ ഖനനം ചെയ്താൽ തീരം ഇടിഞ്ഞ് കര മണൽ കായലിലേക്ക് പതിക്കുന്ന അവസ്ഥയാണ് ആശങ്ക ഉയർത്തുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന ഖനനം കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഭീഷണി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പരവൂർ കായലിൽ ഖനനം നടക്കുന്ന പൊഴിക്കര താന്നി മേഖലയിൽ കടലും കായലും തമ്മിലുള്ള അകലം 50 മീറ്ററിൽ താഴെ മാത്രമാണ്.
കായലിനും കടലിനും നടുവിലൂടെയാണ് പരവൂർ–കൊല്ലം തീരദേശപാതയും സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട തീരദേശ ഹൈവേയും കടന്നു പോകുന്നത്. ദേശീയപാതയുടെ കാവനാട് ആൽത്തറമൂട് മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുള്ള ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായാണ് പരവൂർ കായൽ, അഷ്ടമുടി കായൽ, ടി.എസ്.കനാൽ എന്നിവിടങ്ങളിൽ നിന്ന് 13.3 ലക്ഷം ടൺ മണൽ ഖനനം ചെയ്തെടുക്കുന്നത്.
സംസ്ഥാന ഇറിഗേഷൻ വകുപ്പാണ് ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്. പരവൂർ കായലിൽ നിന്ന് 2.2 മീറ്റർ ആഴത്തിൽ 3.2 ലക്ഷം ടൺ മണൽ ഖനനം ചെയ്തെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പരവൂർ കായലിൽ പൊഴിക്കര ചീപ്പ് പാലത്തിന് സമീപം കായലിന്റെ സ്വാഭാവിക ആഴം കുറഞ്ഞതിനാൽ രൂപപ്പെട്ട 3 ഏക്കർ വിസ്തൃതിയുള്ള മണൽ തിട്ടയിലെ മണലാണ് നീക്കം ചെയ്യുന്നതെന്നാണ് ഇറിഗേഷൻ വകുപ്പ് പറയുന്നത്. എന്നാൽ നിലവിൽ ഖനനം നടക്കുന്നത് താന്നിയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന തീരത്തോട് ചേർന്നുള്ള മേഖലയിലാണ്. ഇവിടെ നിന്ന് ഡ്രജ് ചെയ്യുന്ന മണൽ തീരദേശ പാതയോട് ചേർന്ന് സംഭരിച്ചാണ് ടോറസ് ലോറികൾ കയറ്റി അയയ്ക്കുന്നത്. തീരത്തോട് ചേർന്ന് ഡ്രജിങ് നടക്കുന്നതിനാൽ മേഖലയിൽ പലയിടങ്ങളിലും കര ഭൂമി കായലിലേക്ക് ഇടിഞ്ഞ് വീഴാനുള്ള സാധ്യതയുണ്ട്.
കര ഭൂമി നഷ്ടപ്പെടുന്നത് മൺസൂൺ കാലത്ത് കടലാക്രമണം ശക്തമായാൽ കടലും കായലും ഒന്നാകുന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് തീരദേശ പാതയുടെ തകർച്ചയ്ക്കും ഗതാഗത സ്തംഭനത്തിനും കാരണമായേക്കാം. സ്വാഭാവികമായി പൊഴി മുറിയുന്ന താന്നി മേഖലയിൽ വർഷങ്ങളായി ഇത് സംഭവിക്കാറില്ല, പ്രളയ സാഹചര്യത്തിൽ തീരദേശ റോഡ് തകർത്ത് ജലം ഒഴുക്കി വിടുകയാണ് പതിവ്. അനുവദനീയമായ ആഴത്തിൽ കൂടുതൽ ഖനനം നടത്തിയാൽ കായലിന്റെ ആഴത്തിൽ ഏറ്റക്കുറച്ചിൽ സംഭവിച്ച് പുതിയ പൊഴിമുഖങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
ഖനനം ചെയ്ത മണൽ കൊണ്ടു പോകുന്ന ലോറികളിൽ നിന്ന് പൊഴിക്കര മുതൽ തിരുമുക്ക് വരെ റോഡിൽ വീണ മണൽ നീക്കം ചെയ്യാനും നടപടിയില്ല. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർക്കാണ് മണലിൽ തെന്നി വീണ് പരുക്കേൽക്കുന്നത്. സൈക്കിളിൽ പോകുന്ന വിദ്യാർഥികളും വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിലെ മണൽ വശങ്ങളിലേക്ക് കേന്ദ്രീകരിച്ച അവസ്ഥയാണ്. നഗരസഭയും പരവൂർ പൊലീസും ഇടപെട്ട് കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










