സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് ആവേശകരമായ തുടക്കം. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ മൂന്ന് ഗോൾ തിരിച്ചടിച്ച് കേരളം വിജയം സ്വന്തമാക്കി. ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ് കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. മുഹമ്മദ് അജ്‌സൽ ഇരട്ടഗോളുകൾ നേടി കേരളത്തിന്റെ ജയശില്പിയായി.
മത്സരം ആരംഭിച്ച നിമിഷം മുതൽ തന്നെ ഇരുടീമുകളും ആക്രമണാത്മകമായ പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പന്തടക്കത്തിൽ കേരളം മുൻതൂക്കം പുലർത്തി. എന്നിരുന്നാലും 27-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി പഞ്ചാബ് കേരളത്തെ ഞെട്ടിച്ചു. തുടർന്ന് കേരളം ആക്രമണം ശക്തമാക്കിയെങ്കിലും ആദ്യ പകുതിയിൽ സമനില നേടാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ പൂർണമായും വേറിട്ട മുഖവുമായി കേരളം കളത്തിലിറങ്ങി. രണ്ടാം പകുതി ആരംഭിച്ച ഉടൻ തന്നെ മനോജ് എം സമനില ഗോൾ നേടി. പിന്നാലെ 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ കേരളത്തെ മുന്നിലെത്തിച്ചു. പിന്നിലായതിന്റെ ഞെട്ടലിൽ നിന്ന് പഞ്ചാബ് കരകയറും മുൻപേ, 62-ാം മിനിറ്റിൽ അജ്‌സൽ തന്റെ രണ്ടാം ഗോൾ കൂടി നേടി കേരളത്തിന്റെ ജയം ഉറപ്പാക്കി.




