റിയാദ്: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനോ അന്താരാഷ്ട്ര ജലപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനോ ഉള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. പാഫോസിൽ നടന്ന ‘മെഡ് 9’ ഉച്ചകോടിയിൽ അറബ് ലീഗ് അംഗരാജ്യങ്ങളും പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളും പങ്കെടുത്ത വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് സൗദിയുടെ നിലപാട് വ്യക്തമാക്കിയത്.
സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽഖുറൈജി യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ലോക വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിലും വിപണി സ്ഥിരത നിലനിർത്തുന്നതിലും സൗദി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോജിസ്റ്റിക് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും ഗതാഗത–സംഭരണ ശൃംഖലകളുടെ പ്രതിരോധശേഷി ഉറപ്പാക്കുന്നതുമാണ് വിതരണ സുരക്ഷയ്ക്ക് നിർണായകമെന്ന് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നാവിഗേഷൻ സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും അതിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദ്രപാതകളുടെ സുരക്ഷയ്ക്കായി രാജ്യങ്ങൾ തമ്മിൽ കൂടുതൽ ഏകോപനം ആവശ്യമാണെന്നും രാസവളങ്ങളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ നീക്കം തടസ്സപ്പെടുന്നത് ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള നിലപാടിൽ സൗദി ഉറച്ചുനിൽക്കുന്നതായി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി അംബാസഡർ റാഇദ് അൽഖർമലി വ്യക്തമാക്കി. സൗദിയുടെ പേരിൽ പ്രചരിക്കുന്ന ചില മാധ്യമവാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.






