റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള മയക്കുമരുന്നും നിരോധിത ലഹരിഗുളികകളും പിടികൂടി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA). 2025 ജൂൺ 1 മുതൽ 2026 മെയ് 31 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ കടത്താൻ ശ്രമിച്ച 1,098 കിലോഗ്രാം മയക്കുമരുന്നും 2.5 കോടിയിലധികം നിരോധിത ലഹരിഗുളികകളുമാണ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്.
ഭക്ഷ്യവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, വാഹനങ്ങൾ, ട്രക്കുകൾ എന്നിവയ്ക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചും, ചില കേസുകളിൽ കടത്തുകാർ ശരീരത്തിനകത്ത് ഒളിപ്പിച്ചും മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിച്ചതായി അതോറിറ്റി അറിയിച്ചു. വ്യത്യസ്തവും സങ്കീർണവുമായ കടത്തുമാർഗങ്ങൾ അധികൃതർ ഫലപ്രദമായി കണ്ടെത്തി തടയുകയായിരുന്നു.
രാജ്യത്തിന്റെ അതിർത്തികളിൽ കർശനമായ കസ്റ്റംസ് പരിശോധന, അത്യാധുനിക എക്സ്-റേ ഉൾപ്പെടെയുള്ള സുരക്ഷാ സാങ്കേതികവിദ്യകളുടെ ഉപയോഗം, പരിശോധനാ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനവും കാര്യക്ഷമതയും വർധിപ്പിക്കൽ എന്നിവയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ കൃത്യമായി തിരിച്ചറിയാനും പരാജയപ്പെടുത്താനും ജീവനക്കാരുടെ ജാഗ്രതയും സാങ്കേതിക സംവിധാനങ്ങളുടെ മികവും നിർണായക പങ്കുവഹിച്ചുവെന്നും അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയായ മയക്കുമരുന്നുകളെയും നിരോധിത വസ്തുക്കളെയും തടയുന്നത് തങ്ങളുടെ തന്ത്രപ്രധാനമായ മുൻഗണനകളിലൊന്നായി തുടരുമെന്നും സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.






