തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണതയിലേക്ക് അടുക്കുന്നു. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് നടക്കും. വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക.
ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. 2024 ഡിസംബർ 3-ന് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്ത് ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ മദർഷിപ്പുകൾ എത്തിയിട്ടുണ്ട്. നിശ്ചയിച്ച ലക്ഷ്യങ്ങൾക്കപ്പുറം വളർച്ച കൈവരിക്കാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചതായി മന്ത്രി വി. എൻ. വാസവൻ വ്യക്തമാക്കി.
ഇത് സംസ്ഥാന സർക്കാരിന് വലിയ അഭിമാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രകൃതിദത്തമായ ആഴവും അനുകൂലമായ ഭൂപ്രകൃതിയും ഒത്തിണങ്ങിയ വിഴിഞ്ഞം തുറമുഖം ലോകത്തിലെ മികച്ച തുറമുഖങ്ങളിലൊന്നായി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ആദ്യ കരാർ പ്രകാരം 2045 ൽ കൈവരിക്കേണ്ടിയിരുന്ന പദ്ധതിയുടെ പൂർണ്ണത, പുതുക്കിയ കരാർ അനുസരിച്ച് 2028 ഓടെ കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഏകദേശം 10,000 കോടി രൂപ ചെലവ് വരുന്ന ഈ ബൃഹദ് പദ്ധതി കരാർ പ്രകാരം സമയബന്ധിതമായി പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ട്.നിലവിൽ കണ്ടെയ്നറുകളുടെ കരമാർഗ ഗതാഗതത്തിനായി ആവശ്യമായ അപ്രോച്ച് റോഡുകളുടെ നിർമാണം താൽക്കാലികമായി പൂർത്തീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന വൻ മാറ്റങ്ങളുടെ ഭാഗമായി, വിഴിഞ്ഞം പദ്ധതി 2028-ഓടെ അതിന്റെ പൂർണ്ണ രൂപത്തിലേക്ക് മാറുമെന്ന് മന്ത്രി വി. എൻ. വാസവൻ വ്യക്തമാക്കി.തുറമുഖവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് വേഗത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. സർക്കാരിന്റെ നിലപാട് വ്യക്തമാണ് തുറമുഖവും വികസനവും വേണം, അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതാണെന്ന് ബന്ധപ്പെട്ട മന്ത്രിമാർ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തിന് യാതൊരു തടസ്സവും ആശങ്കയും ഉണ്ടാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ഉറപ്പുനൽകി. നമ്മുടെ എല്ലാം അഭിമാനകരമായ ഈ പദ്ധതി അത്യുജ്ജ്വല വിജയമാക്കി മാറ്റാൻ സാധിക്കണമെന്ന് എം. വിൻസെന്റ് എം.എൽ.എയും പ്രതികരിച്ചു.






