ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ്, നോനി ജില്ലകളിലാണ് ആക്രമണങ്ങൾ ഉണ്ടായത്. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റും ഭാര്യ ലിങ്സംഗായിയും കൊല്ലപ്പെട്ടു.
ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ സ്ത്രീ സംഭവസ്ഥലത്തും സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിലും മരിച്ചു. സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് കുക്കി സംഘടനകൾ ആരോപിച്ചു.
തുടർന്ന് നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിലും ആക്രമണമുണ്ടായി. അരിയുമായി പോകുകയായിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം. വാഹനത്തിലുണ്ടായിരുന്ന ജൂലി ഗാങ്തെയും താംഗ്രോയൽ ഗാങ്തെയും കൊല്ലപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമികൾ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു.
ആക്രമണങ്ങൾക്ക് പിന്നിൽ നാഗാ വിമത ഗ്രൂപ്പുകളാണെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ സ്ഥിരീകരണം നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിന് പിന്നിലുള്ളവരെ 24 മണിക്കൂറിനകം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുക്കി-സോ സംഘടനകൾ ആവശ്യപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും അക്രമസംഭവങ്ങൾ ഉണ്ടായത്.



