കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. എന്നാൽ ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങൾക്ക് അഞ്ചുവർഷത്തിൽ താഴെയാണ് ശിക്ഷാകാലയളവെന്നും പരിഗണിച്ച് ജാമ്യം അനുവദിച്ചതായി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
ആരോപണങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുള്ളതിനാൽ സംഭവം നടന്ന ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാൻ വിലക്കേർപ്പെടുത്തി. കൂടാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചു. ജാമ്യം ലഭിച്ചതിനെ തുടർന്ന് രഞ്ജിത്ത് ജയിൽ മോചിതനായി. പുറത്തിറങ്ങിയ ശേഷം അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
കോടതിയിൽ രഞ്ജിത്ത് തന്റെ ഭാഗം വിശദീകരിച്ചു. താൻ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും 250ഓളം ആളുകൾ ഉള്ള ഷൂട്ടിംഗ് സെറ്റിൽ അത്തരം സംഭവം നടക്കാൻ സാധ്യതയില്ലെന്നും പറഞ്ഞു. അഭിനയം മോശമായതിനാൽ നടിയുടെ ചില രംഗങ്ങൾ ഒഴിവാക്കേണ്ടിവന്നതും അതിനെ തുടർന്ന് ഉണ്ടായ വിരോധത്തിലാണ് പരാതി നൽകിയതെന്നും അദ്ദേഹം വാദിച്ചു. കൂടാതെ സിനിമ മേഖലയിലെ ചിലർ തന്നെതിരെ ഗൂഢാലോചന നടത്തുകയാണെന്നും രഞ്ജിത്ത് കോടതിയിൽ പറഞ്ഞു.




