തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചർച്ചകൾക്കിടെ ഷാഫി പറമ്പിൽ എംപിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന ആരോപണമാണ് വിമർശനങ്ങൾക്ക് കാരണം.
“നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ നടത്തിയ സാമൂഹികമാധ്യമ പോസ്റ്റിന് താഴെയാണ് വിമർശനങ്ങൾ ശക്തമായത്. ജനവികാരം മാനിച്ച് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് കൂടുതൽ കമന്റുകളിലും ഉയർന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യു.ഡി.എഫിന് ശക്തി ലഭിച്ചതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷമായി വി.ഡി. സതീശൻ നടത്തിയ പ്രവർത്തനങ്ങളാണ് മുന്നണിയുടെ മുന്നേറ്റത്തിന് കാരണമായതെന്നും അദ്ദേഹത്തെ പിന്തള്ളാൻ ശ്രമിച്ചാൽ തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് ചിലരുടെ പ്രതികരണം.
ജനപിന്തുണയുള്ള നേതാക്കളെ അവഗണിക്കരുതെന്നും ജനങ്ങളുടെ വികാരം ചെറുതായി കാണരുതെന്നും സാമൂഹികമാധ്യമങ്ങളിൽ മുന്നറിയിപ്പുകൾ ഉയർന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ വി.ഡി. സതീശൻ എടുത്ത നിലപാടുകൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ അദ്ദേഹത്തിനെതിരെ മാറിനിന്നതെന്ന ആരോപണവും ചിലർ ഉന്നയിച്ചു. മുസ്ലിം ലീഗ് പ്രവർത്തകരിൽ ചിലരും ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തി.






