അഹമ്മദാബാദ്: മാര്‍ച്ച് 28ന് ഐപിഎല്‍ 2026 ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിലേക്കാണ്. ടെസ്റ്റ് – ഏകദിന ടീമുകളുടെ നായകനായിട്ടും ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ, കൂടുതല്‍ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയിലേക്ക് ഇന്ത്യന്‍ ടി20 ടീമിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ഗില്ലിനെ സെലക്ടര്‍മാര്‍ ടീമിൽ നിന്നും ഒഴിവാക്കിയത്. ആധുനിക ടി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ ഗില്ലിന് സാധിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടാനുള്ള അവസരം ഇതോടെ ഗില്ലിന് നഷ്ടമായിരുന്നു.
2025 ഐപിഎല്‍ സീസണില്‍ മികച്ച കണക്കുകളാണ് ഗില്ലിനുള്ളത്. 50 ശരാശരിയില്‍ 650 റണ്‍സ് നേടിയ അദ്ദേഹം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തായിരുന്നു. തന്റെ കരിയറിലെ ശരാശരി സ്ട്രൈക്ക് റേറ്റായ 138.72-ല്‍ നിന്ന് 155.88-ലേക്ക് സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താനും കഴിഞ്ഞ സീസണില്‍ ഗില്ലിന് സാധിച്ചിരുന്നു. അടുത്തിടെ നടന്ന ബിസിസിഐ നമന്‍ അവാര്‍ഡ്സില്‍ മികച്ച താരമായി ശുഭ്മന്‍ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും നടത്തിയ മികച്ച പ്രകടനമാണ് ഗില്ലിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇതേ ആത്മവിശ്വാസത്തോടെ ഐപിഎല്ലിലും തിളങ്ങാനാണ് താരം ലക്ഷ്യമിടുന്നത്. ഗില്ലിന്റെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ് .ഏപ്രിൽ 1ന് മുല്ലാന്‍പൂരില്‍ പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഈ സീസണിലെ ആദ്യ മത്സരം .






