മുംബൈ: മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ ക്ഷേത്രത്തിലെ സാമ്പത്തിക രേഖകൾ പരിശോധിക്കാനാണ് നിർദേശം.
ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ട്രസ്റ്റിലെ എട്ട് അംഗങ്ങൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അയച്ച കത്തും രാജ് താക്കറെ പുറത്തുവിട്ടു.
സംഭാവന പണവുമായി ബന്ധപ്പെട്ട മോഷണത്തിൽ ഒൻപത് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്രമക്കേടിന് പിന്നിൽ ഉദ്ധവ് താക്കറെ വിഭാഗവുമായി ബന്ധപ്പെട്ട ഭരണസമിതിയും ജീവനക്കാരുമാണെന്നാണ് ട്രസ്റ്റ് ചെയർമാന്റെ ആരോപണം. ശിവസേന ഷിൻഡേ വിഭാഗം നേതാവ് സദാ സർവാങ്കറാണ് നിലവിൽ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ.
സിദ്ധിവിനായക ക്ഷേത്രത്തിന് പ്രതിവർഷം 180 കോടിയിലധികം രൂപ വരുമാനമുണ്ടെന്നാണ് റിപ്പോർട്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കും.




