തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ വിവാദ ക്വിസിൽ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ ചില സ്കൂളുകളിൽ ഓഗസ്റ്റ് ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. എന്നാൽ ഈ പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പോ സാമൂഹ്യശാസ്ത്ര ക്ലബ്ബോ പ്രാദേശികമായി ചോദ്യങ്ങൾ തയ്യാറാക്കി ഇത്തരം ക്വിസ് നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ക്വിസിൽ ചരിത്രപരമായ അടിസ്ഥാനമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു നൽകിയ ഉത്തരം.
സംഭവത്തിൽ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് റിപ്പോർട്ട് തേടിയിരുന്നു. വിവാദ ചോദ്യത്തിനെതിരെ എംഎസ്എഫും രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് മാർച്ചും നടത്തി. വിവാദ ചോദ്യങ്ങൾ തയ്യാറാക്കി ക്വിസ് സംഘടിപ്പിച്ചത് ആരാണെന്ന് കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.











