കണ്ണൂർ: ചൊക്ലിയിലെ 17കാരനായ ശിവസൂര്യയെ കാണാതായിട്ട് 20 ദിവസം പിന്നിട്ടിട്ടും സൂചനയില്ല. വാരാണസിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയും ഫലം കണ്ടില്ല. ശിവസൂര്യ വാരാണസിയിൽ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പൊലീസ് സംഘം പരിശോധിച്ചു. ശിവസൂര്യയുടെ ചിത്രവുമായി പ്രദേശത്തെ കടകൾ, ബസ് സ്റ്റോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടി.
രണ്ട് ദിവസം മുമ്പാണ് പ്രത്യേക അന്വേഷണ സംഘം വാരാണസിയിലെത്തിയത്. രണ്ട് ദിവസം കൂടി അവിടെ തുടർന്നുള്ള പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടി കേരളത്തിലെ ഏതെങ്കിലും സ്ഥലത്ത് ജോലി ചെയ്ത് കഴിയുന്നുണ്ടാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെച്ചൊല്ലിയുള്ള വീട്ടിലെ പ്രശ്നത്തെ തുടർന്ന് കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. 3,000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും മാത്രമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നത്.
‘കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും’ എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. കൈയിലെ പണം തീരുമ്പോൾ മകൻ തിരിച്ചെത്തുമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതീക്ഷ. എന്നാൽ മൂന്നാഴ്ചയാകുമ്പോഴും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ശിവസൂര്യയ്ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവിടങ്ങളിൽനിന്നും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ശിവസൂര്യ. അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


