കുവൈറ്റ് സിറ്റി: മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തര സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. യാതൊരു അഭ്യർത്ഥനയുമില്ലാതെ തന്നെ സൗദി ഭരണകൂടം ഈ തീരുമാനം സ്വമേധയാ എടുത്തതായാണ് റിപ്പോർട്ട്.
യാത്ര സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ഖഫ്ജി അതിർത്തിയിൽ 44 പാതകൾ സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നിട്ടുണ്ട്. ഈ പാതകൾ 24 മണിക്കൂറും പ്രവർത്തിക്കും. കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തിൽ, വിദേശങ്ങളിലേക്ക് പോകേണ്ടവർക്കും തിരികെ വരുന്നവർക്കും ഈ കരമാർഗ്ഗം വലിയ ആശ്വാസമാകും. അവശ്യസാധനങ്ങളുടെയും ചരക്കുകളുടെയും നീക്കം തടസ്സപ്പെടാതിരിക്കാനും ട്രക്കുകൾക്ക് വേഗത്തിൽ കടന്നുപോകാനുള്ള സൗകര്യവും അതിർത്തികളിൽ ഒരുക്കിയിട്ടുണ്ട്.
കുവൈറ്റും സൗദി അറേബ്യയും ഒരേ ജനതയും ഒന്നാകെയുള്ള രാജ്യപോലെയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ സൗദി നൽകുന്ന പിന്തുണയ്ക്ക് വലിയ നന്ദിയുണ്ടെന്നും കുവൈറ്റ് വൃത്തങ്ങൾ പ്രതികരിച്ചു. 1990-ലെ ഇറാഖ് അധിനിവേശകാലത്തെത്തന്നെ, ഈ പ്രതിസന്ധി ഘട്ടത്തിലും സൗദി തങ്ങളുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണെന്ന് തെളിയിച്ചിരിക്കുന്നുവെന്നും പറഞ്ഞു.
അതിനിടെ, അതിർത്തികളിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും സജീവമായി പ്രവർത്തിക്കുന്നുണ്ട്. കരമാർഗ്ഗം യാത്ര ചെയ്യുന്നവർ സൗദി ട്രാൻസിറ്റ് വിസകളും മറ്റ് ആവശ്യമായ യാത്രാ രേഖകളും കൈവശം കരുതണമെന്ന് അധികൃതർ നിർദേശിച്ചു. കുവൈറ്റിലെ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗദി വിമാനത്താവളങ്ങളെ ആശ്രയിക്കാനാവുന്ന സാഹചര്യമാണ് ഇപ്പോൾ സജ്ജമാക്കിയത്.






