കുവൈത്ത്: കുവൈത്തിന്റെ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കുന്നു. ജസീറ എയർവേയ്സ് വഴി സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായാണ് സർവീസുകൾ നടത്തുന്നത്. മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറു നഗരങ്ങളിലേക്കാണ് സർവീസ് ഒരുക്കിയിരിക്കുന്നത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാൽ യാത്രക്കാരെ ആദ്യം ബസ് മാർഗ്ഗം ഖൈസുമ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് വിമാനത്തിൽ ഇന്ത്യയിലേക്ക് യാത്ര നടത്തും. തിരികെ വരുന്നതും ഇതേ രീതിയിലായിരിക്കും. പ്രവാസികൾക്ക് നാട്ടിലെ കുടുംബാംഗങ്ങളുമായി ചേരാൻ സഹായിക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് ജസീറ എയർവേയ്സ് സിഇഒ ഭരതൻ പശുപതി പറഞ്ഞു.
ഈ ശ്രമത്തിന് പിന്തുണ നൽകിയ കുവൈത്ത് സിവിൽ ഏവിയേഷൻ വിഭാഗത്തിനും ഇന്ത്യൻ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങൾക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. ആദ്യ സർവീസിനോടനുബന്ധിച്ച് ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി യാത്രക്കാരെ സന്ദർശിക്കും. ടിക്കറ്റുകൾ ജസീറ എയർവേയ്സിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.






