ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സിനിമ മേഖലയ്ക്ക് അനുകൂലമായ നിർണ്ണായക തീരുമാനവുമായി നടൻ വിജയ്. സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. മെയ് 10-ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിലാണ് സിനിമാ പ്രേമികളെയും നിർമ്മാതാക്കളെയും ആവേശത്തിലാഴ്ത്തിയ ഈ ഉത്തരവിൽ ഒപ്പുവെച്ചത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ കോർട്ട്‌റൂം ഡ്രാമയാണ്.
സാധാരണയായി തമിഴ്‌നാട്ടിൽ വലിയ ചിത്രങ്ങളുടെ പുലർച്ചെയുള്ള ഷോകൾക്ക് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. എന്നാൽ മെയ് 14-ന് റിലീസ് ചെയ്യുന്ന ‘കറുപ്പ്’ എന്ന സിനിമയ്ക്ക് രാവിലെ 9 മണിക്ക് തന്നെ പ്രദർശനം തുടങ്ങാൻ അനുമതി നൽകിയതിന് നിർമ്മാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് മുഖ്യമന്ത്രി ജോസഫ് വിജയിക്ക് നന്ദി അറിയിച്ചു. എസ്.ആർ. പ്രഭുവിന്റെയും എസ്.ആർ. പ്രകാശ്ബാബുവിന്റെയും പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തൃഷ, വിജയ്‍യുടെ അമ്മ ശോഭ ചന്ദ്രശേഖറിനെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
തമിഴ്‌നാട്ടിൽ ആരാധകരുടെ ആവേശം ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് തടയാനായി മുൻപ് ഡിഎംകെ സർക്കാർ പുലർച്ചെയുള്ള ഷോകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2023 പൊങ്കൽ റിലീസായി എത്തിയ അജിത്തിന്റെ ‘തുനിവ്’, വിജയ്‍യുടെ ‘വാരിസ്’ എന്നീ ചിത്രങ്ങളുടെ പുലർച്ചെ 4 മണി ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഒരു ആരാധകൻ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരുന്നത്. സാധാരണ ദിവസങ്ങളിൽ നാല് ഷോകളും വാരാന്ത്യങ്ങളിൽ പരമാവധി അഞ്ച് ഷോകളും മാത്രമേ അനുവദിക്കാറുള്ളൂ. മുൻപ് ലോകേഷ് കനകരാജിന്റെ ‘ലിയോ’, ശിവയുടെ ‘കങ്കുവ’ എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ പ്രത്യേക ഇളവുകൾ ലഭിച്ചിട്ടുള്ളത്. സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന് ഇളവ് ലഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് തമിഴ് സിനിമാ ലോകം.






