കൊച്ചി: കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.88 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തും. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് കൊച്ചി പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
തട്ടിപ്പുകാർ ഉഷാകുമാരിയെ ഫോണിൽ വിളിക്കുകയും ഒരു കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു. കൂടുതൽ വിശ്വാസ്യതയ്ക്കായി സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങളുള്ള സർട്ടിഫിക്കറ്റുകൾ അവർക്ക് അയച്ചുകൊടുത്തു. ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ പിഴയടയ്ക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയപ്പെട്ട ഉഷാകുമാരി തന്റെ കൈവശമുണ്ടായിരുന്ന പണവും, സ്വർണം പണയം വെച്ചുകിട്ടിയ പണവും ഉൾപ്പെടെ 2.88 കോടി രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് നൽകി. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് ഉഷാകുമാരി പൊലീസിൽ പരാതി നൽകിയത്.






