കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും നാളെ ചോദ്യം ചെയ്യും. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് എക്‌സൈസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും ചോദിച്ചറിയുക. സിനിമാ സെറ്റുകളില്‍ ലഹരി ഇടപാട് നടന്നോ എന്നാണ് സംശയം. കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാൽ താരങ്ങളെയും പ്രതിചേര്‍ക്കും.
ഹൈബ്രിഡ് കഞ്ചാവുകേസിലെ പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയായിരിക്കും ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുക. ഇവര്‍ തസ്ലീമയ്ക്ക് പണം കൈമാറിയത് പാലക്കാട് സ്വദേശിയായ മോഡല്‍ വഴിയാണെന്ന് സംശയമുണ്ട്. അതേസമയം ലഹരി ഇടപാട് ഉണ്ടായിട്ടില്ലെന്നാണ് തസ്ലീമ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതേസമയം കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈയിൽ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെൻഡ് ചെയ്തു.
ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍വെളളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. സുലൈഖ മന്‍സില്‍, ഭീമന്റെ വഴി, തമാശ എന്നിവയാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്‍.




