തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങൾ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എൻ.ബാലഗോപാൽ നാളെ രാവിലെ 9ന് നിയമസഭയിൽ അവതരിപ്പിക്കുക.
കേന്ദ്ര ബജറ്റിനു മുൻപ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങൾ, കേന്ദ്ര സ്കീമുകൾ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിൽ അനിശ്ചിതത്വമുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകൾ സംസ്ഥാന ബജറ്റിൽ പുതുക്കേണ്ടി വരും.
ശമ്പളപരിഷ്കരണ പ്രഖ്യാപനം, പുതിയ പെൻഷൻ പദ്ധതി, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങൾ. തുടർച്ചയായി മൂന്നാം ഭരണം ലക്ഷ്യമിട്ട് അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്. പിണറായി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ബജറ്റിൽ അവതരിപ്പിക്കും. ബജറ്റിനു പിന്നാലെ സർക്കാരിന്റെ നേട്ടങ്ങളും പ്രഖ്യാപനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ വമ്പൻ പ്രചാരണ പരിപാടിക്കും സർക്കാർ പദ്ധതിയിടുന്നുണ്ട്.






