കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറേറ്റ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം വിലയിരുത്താൻ റെയിൽവേ പോലീസ് എസ്.പി. മുഹമ്മദ് നദിമുദ്ദീൻ സ്ഥലത്തെത്തി. പുറമേരി എരഞ്ഞോളി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണന് പരിക്കേറ്റ കേസിലാണ് എസ്.പി. അന്വേഷണ പുരോഗതി പരിശോധിച്ചത്.
അതേസമയം, തീവണ്ടിക്കുനേരേയുള്ള കല്ലേറ് ജില്ലയിൽ തുടർസംഭവമാകുന്നു. ജില്ലയിലും സമീപപ്രദേശങ്ങളിലുമായി കഴിഞ്ഞ എട്ടുവർഷത്തിനിടെ ട്രെയിനുകൾക്ക് നേരെ 16 കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ ആറ് ട്രെയിനുകളുടെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 മേയ് 13-ന് എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മരുസാഗർ എക്‌സ്പ്രസിൽ യാത്രചെയ്യുന്നതിനിടെ കല്ലേറേറ്റ് കോഴിക്കോട് കാളൂർ റോഡ് അരീക്കോട് സ്വദേശി ഗിരീഷിന് തലയ്ക്ക് പരിക്കേറ്റിരുന്നു. അതേ വർഷം ജൂൺ 3-ന് വടകരയ്ക്ക് സമീപം ആലപ്പുഴ–കണ്ണൂർ എക്‌സ്പ്രസിൽ യാത്രചെയ്യുന്നതിനിടെ കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനി വർഷ (20)ക്ക് ഇടതുകൈക്ക് പരിക്കേറ്റു.
കണ്ണൂരും ധർമ്മടവും ഇടയിൽ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പാലക്കാട് സ്വദേശി ജിതേഷ് (27)ക്കും പരിക്കേറ്റിരുന്നു. 2022 ഒക്ടോബർ 15-ന് വെസ്റ്റ്ഹിൽ–എലത്തൂർ ഭാഗത്ത് സമ്പർക്കക്രാന്തി എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ നമ്പൂതിരി (77), നെല്ലിക്കോട് സ്വദേശി ഹരിനികേത് എന്നിവർക്ക് പരിക്കേറ്റു.
2023-ൽ പയ്യോളി, മാഹി, കൊയിലാണ്ടി–വടകര മേഖലകളിൽ വിവിധ ദിവസങ്ങളിൽ കല്ലേറുണ്ടായി. ചില സംഭവങ്ങളിൽ ജനൽച്ചില്ലുകൾ തകർന്നപ്പോൾ, ഏപ്രിൽ 18-ന് നടന്ന സംഭവത്തിൽ ഒരാൾക്ക് കണ്ണിന് പരിക്കേറ്റു. അതേ വർഷം രാജധാനി, നേത്രാവതി, വന്ദേഭാരത് ട്രെയിനുകൾക്കും കല്ലേറുണ്ടായി.
2025-ൽ തിക്കോടിക്ക് സമീപം തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ രണ്ട് ജനൽച്ചില്ലുകൾ തകർന്നു. ഇതേ വർഷം ഒക്ടോബറിൽ മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിനും നാശനഷ്ടമുണ്ടായി. ഒക്ടോബർ 14-ന് ഫറോക്ക്–കല്ലായി ഭാഗത്ത് വെസ്റ്റ്‌കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ കാസർകോട് സ്വദേശി ഷിബിക്ക് ചെവിക്ക് പരിക്കേറ്റു.
ചില സംഭവങ്ങളിൽ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തികളാണ് കല്ലെറിഞ്ഞതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ട്രെയിനുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.




