പട്ന: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ബിഹാറിലെ ഹാജിപൂർ റെയിൽവേ സ്റ്റേഷനു സമീപം നടന്ന സംഭവത്തിൽ ട്രെയിനിലെ ഒരു കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.
ദില്ലിയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് സർവീസ് നടത്തുന്ന ശതാബ്ദി എക്‌സ്‌പ്രസിലായിരുന്നു മോഹൻ ഭഗവത് യാത്ര ചെയ്തിരുന്നത്. ട്രെയിൻ ഹാജിപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതർ കല്ലെറിഞ്ഞതെന്നാണ് റിപ്പോർട്ട്.
മോഹൻ ഭഗവത് യാത്ര ചെയ്തിരുന്നത് ഇ-1 കോച്ചിലാണെങ്കിലും തകർന്ന ജനൽച്ചില്ല് ആ കോച്ചിലേതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
കല്ലേറിനെ തുടർന്ന് ആർപിഎഫും പ്രാദേശിക പൊലീസും സ്ഥലത്തെത്തി പരിശോധനയും അന്വേഷണവും ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം, മോഹൻ ഭഗവതിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, സംഭവത്തിന്റെ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്.






