ജയ്‌പൂർ: രാജസ്ഥാനിലെ സർക്കാർ വിദ്യാലയത്തിൽ അധ്യാപകർ ക്ലാസ് മുറിയിൽ ഉറങ്ങുകയും, ഉച്ചഭക്ഷണത്തിനുള്ള വലിയ പാത്രങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് ചുമപ്പിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ക്ലാസ് മുറിക്കുള്ളിൽ കസേരകൾ ചേർത്ത് അധ്യാപകർ ഉറങ്ങുന്നതും, അതേസമയം വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് ഉച്ചഭക്ഷണത്തിനുള്ള ഭാരമേറിയ പാത്രങ്ങൾ ചുമന്നുകൊണ്ടുപോകുന്നതുമാണ് കാണുന്നത്.
സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിക്കുകയും ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. കുട്ടികളെ ഇത്തരത്തിൽ ജോലിക്ക് ഉപയോഗിച്ചതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അധ്യാപകരുടെ അനാസ്ഥക്കെതിരെ രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കേണ്ടവരാണ് അധ്യാപകർ എന്നിരിക്കെ, അവരെ ഇത്തരം ജോലികൾക്കായി ഉപയോഗിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് വിമർശനം.
കുറ്റക്കാരെന്ന് കണ്ടെത്തുന്ന അധ്യാപകർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.




