മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വളം ഉത്പാദനം കുറയുന്ന സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 1 മുതൽ ഏപ്രിൽ 26 വരെയുള്ള കണക്കുകൾ പ്രകാരം ആഭ്യന്തര വളം ഉത്പാദനം ഏകദേശം 59.01 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. മുൻവർഷം ഇതേ കാലയളവിൽ ഇത് 76.09 ലക്ഷം ടണ്ണായിരുന്നു. ഏപ്രിലിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ഉത്പാദനം കൂടിയാലും, മൊത്തത്തിൽ 12 ലക്ഷം ടൺ വരെ കുറവ് ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഖാരിഫ് കൃഷിക്കാലത്തിന് മുന്നോടിയായി ഉണ്ടായ ഈ കുറവ് കർഷകർക്കിടയിൽ ആശങ്ക ഉയർത്തുന്നു.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിച്ചതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ വളം നിർമ്മാണത്തിന് ആവശ്യമായ പ്രകൃതി വാതക ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്. ഇൻഡൊനേഷ്യ, മലേഷ്യ, മൊറോക്കോ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ അസംസ്കൃത വസ്തുക്കൾ കൂടുതലായി ആശ്രയിക്കുന്നത്.
സംഘർഷം മൂലം വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾ വളം ഉത്പാദക കമ്പനികളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. അതോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ വിലയിൽ വലിയ വർധനവുമുണ്ടായിട്ടുണ്ട്. യൂറിയ ഇറക്കുമതിക്കുള്ള നിരക്ക് ടണ്ണിന് 935 മുതൽ 959 ഡോളർ വരെയായി ഉയർന്നപ്പോൾ, ഫെബ്രുവരിയിൽ ഇത് 508 മുതൽ 512 ഡോളർ വരെ മാത്രമായിരുന്നു.
ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡി.എ.പി.) വിലയും ടണ്ണിന് 680–720 ഡോളറിൽ നിന്ന് 865–925 ഡോളർ വരെയായി ഉയർന്നു. സൾഫർ വില 300–550 ഡോളറിൽ നിന്ന് 900 ഡോളർ വരെ എത്തിയതും അമോണിയയുടെ വില 435 ഡോളറിൽ നിന്ന് 850 ഡോളർ വരെയായി വർധിച്ചതും ശ്രദ്ധേയമാണ്.
ഖാരിഫ് സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി കാർഷിക ഉൽപാദനം കുറയാൻ ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. ഉത്പാദനം കുറഞ്ഞാൽ ഭക്ഷ്യവില വർധനയും പണപ്പെരുപ്പവും ഉയരാനിടയുണ്ടെന്നും, കൂടാതെ വളം സബ്സിഡിക്ക് സർക്കാരിന് അധിക ചെലവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.




