തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെ ഫലം തെളിയിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പുറത്തുവന്ന സർവെ എൽഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നും സർവെ വ്യക്തമാക്കുന്നതായി എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന് മികച്ച സാധ്യതയുണ്ടെന്നും വീണ്ടും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം സർവെ ഫലങ്ങൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിക്ക് 14 സീറ്റ് വരെ ലഭിക്കുമെന്ന് പറയുന്ന സർവെകളെ അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള പ്രവചനങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് എന്നത് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




