ഓരോരോ പാർട്ടികളുടെയും ആർഎസ്എസ് ബന്ധമാണല്ലോ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ഇപ്പോഴും സിപിഎമ്മും കോൺഗ്രസും തന്നെയാണ്. എന്നാൽ ബിജെപി പണ്ടുള്ളതിനേക്കാൾ ഇന്ന് സംസ്ഥാനത്ത് ശക്തമാണ്. ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ ശ്രേണിയിലേക്ക് സംസ്ഥാനത്തെ ബിജെപി എത്തുന്നുണ്ട്. എത്രയോ കാലങ്ങളായി സംസ്ഥാനത്ത് ആർഎസ്എസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
എല്ലാ പ്രദേശങ്ങളിലും ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും ഇഷ്ടംപോലെ നേതാക്കളും അണികളും എല്ലാമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ യാതൊരു ഓളവും ഉണ്ടാക്കുവാൻ ബിജെപിക്ക് പണ്ടൊക്കെ സാധിച്ചിരുന്നില്ല. ഒരുപക്ഷേ ആർഎസ്എസ് അതിശക്തമായ പ്രദേശങ്ങളിൽ പോലും ബിജെപി സ്ഥാനാർത്ഥികൾ വാർഡുകളിൽ പോലും വിജയിക്കാത്ത സ്ഥിതിയായിരുന്നു.
സിപിഎമ്മിനെയും കോൺഗ്രസിനെയും നേർക്കുനേർ ആർഎസ്എസ് കൈകാര്യം ചെയ്തിരുന്ന ഒട്ടേറെ പ്രദേശങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. എന്നാൽ അത്തരം പ്രദേശങ്ങളിൽ എവിടെയും ആർഎസ്എസ് തെരഞ്ഞെടുപ്പുകളിൽ നിർണായക ശക്തി ആയിട്ടില്ല. അങ്ങനെ നോക്കുമ്പോൾ ആർഎസ്എസിന്റെ വോട്ടുകൾ ആർക്കായിരിക്കും കിട്ടിയിട്ടുണ്ടാവുക. സ്വാഭാവികമായും അത് യുഡിഎഫിനോ എൽഡിഎഫിനോ ആയിരിക്കും.
കേരളത്തിന്റെ പോയകാല ചരിത്രം പരിശോധിച്ചാൽ എല്ലാ കൂട്ടരും സംഘപരിവാറിന്റെയും മറ്റ് മത ജാതി സംഘടനകളുടെയും എല്ലാം വോട്ടുകൾ കൃത്യമായി വാങ്ങിച്ചിട്ടുണ്ട്. പരസ്യമായി ഇത്തരം സംഘടനകളെ തള്ളിപ്പറയുമ്പോഴും പിന്നാമ്പുറങ്ങളിൽ ഇതേ സംഘടനകളുടെ വോട്ട് വാങ്ങിക്കുവാനും നല്ല മിടുക്കായിരുന്നു ഇടതു- വലതുപക്ഷങ്ങൾക്ക്.
ആർഎസ്എസിന്റെ വോട്ട് പല ആവർത്തി വാങ്ങിയിട്ടുണ്ടെങ്കിലും ഒറ്റനോട്ടത്തിൽ കേരളത്തിൽ സംഘപരിവാർ വിരുദ്ധതയുടെ പര്യായം സിപിഎം തന്നെയാണ്. അധികാരത്തിനായി സംഘപരിവാറിനെ സഹായിച്ചതും പ്രത്യുപകാരം വാങ്ങിച്ചതുമാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രം. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി നിയമസഭയിലും ലോക്സഭയിലും ബിജെപി സീറ്റുകൾ നേടിയത് യുഡിഎഫിന്റെ നേരിട്ടുള്ള സഹായത്തിലാണ്. എന്നാൽ നിയമസഭയിലുണ്ടായിരുന്ന ബിജെപി അക്കൗണ്ട് പൂട്ടിച്ചതാകട്ടെ ഇടതുപക്ഷവും.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്താണ് ബിജെപി വിജയിച്ചത്. അന്ന് എൽഡിഎഫിനായി വി ശിവൻകുട്ടിയും യുഡിഎഫിനായി വി സുരേന്ദ്രൻപിള്ളയും എൻഡിഎയ്ക്കായി ഒ രാജഗോപാലും മത്സരിച്ചു. 67,813 വോട്ടുകൾ നേടിയാണ് രാജഗോപാൽ വിജയിച്ചത്. ശിവൻകുട്ടി 59,142 വോട്ടുകൾ നേടിയപ്പോൾ സുരേന്ദ്രൻപിള്ളയ്ക്ക് ലഭിച്ചത് വെറും 13,860 വോട്ടുകൾ മാത്രം. എൽഡിഎഫ് വോട്ടുവിഹിതം ഉയർത്തി.
2011ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും ഏറ്റുമുട്ടിയപ്പോൾ വിജയം എൽഡിഎഫിനായിരുന്നു. അന്ന് 20,248 വോട്ടുകൾ യുഡിഎഫിനുണ്ടായിരുന്നു. 2016ൽ ബിജെപിയെ ജയിപ്പിക്കാൻ യുഡിഎഫ് വോട്ടുകൾ മറിച്ചുവെന്ന് കണക്കുകളിൽ വ്യക്തം. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി നേടിയ വിജയത്തിലും കോൺഗ്രസിന്റെ കൈ സഹായമുണ്ടായി.
എൽഡിഎഫിനായി വി എസ് സുനിൽകുമാറും യുഡിഎഫിനായി കെ മുരളീധരനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും മത്സരിച്ചു. എൻഡിഎയ്ക്ക് 412,338 വോട്ടുകളും എൽഡിഎഫിന് 337,652 വോട്ടുകളും ലഭിച്ചു. 328,124 വോട്ടുകൾ നേടി യുഡിഎഫ് തങ്ങളുടെ സിറ്റിങ് സീറ്റിൽ മൂന്നാമതായി. 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ്ഗോപി വിജയിച്ചത്.
2019ലാകട്ടെ യുഡിഎഫിന് 415,089 വോട്ടുകൾ ലഭിച്ചിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപന് 93,633 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. 2024ൽ എൽഡിഎഫിന് വോട്ട് വർധിച്ചിട്ടും കോൺഗ്രസ് മറിച്ച വോട്ടിൽ ബിജെപിയെ ജയിപ്പിച്ചുവെന്ന് കണക്കുകൾ തെളിയിക്കുന്നു. കോൺഗ്രസ് നടത്തിയ ദയനീയ വോട്ടുകച്ചവടത്തിന്റെ ഫലമാണ് നേമവും തൃശൂരും. നിയമസഭയിൽ ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് പൂട്ടിക്കുമെന്ന് 2021ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
മതനിരപേക്ഷവാദികൾ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നപ്പോൾ 3,949 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് ബിജെപിയുടെ പ്രബല നേതാവായ കുമ്മനം രാജശേഖരനെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി പരാജയപ്പെടുത്തിയത്. കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം ശിവൻകുട്ടിയുടെ വിജയത്തിന് വഴിയൊരുക്കി എന്നത് മറ്റൊരു യാഥാർത്ഥ്യം. അതേ മുരളീധരൻ ബിജെപിയെ തോൽപ്പിക്കുവാനുള്ള ദൗത്യവുമായി തൃശ്ശൂരിലേക്ക് വണ്ടി കയറിയപ്പോൾ അത് ഗുണമായതും ബിജെപിക്ക് തന്നെയായിരുന്നു. അതുവരെയും സംഘപരിവാറിനെ പരാജയപ്പെടുത്തുന്നതിന്റെ മൂല കാരണമായി ചൂണ്ടിക്കാട്ടിയ മുരളീധരൻ തൃശ്ശൂരിൽ താമര വിരിയുന്നതിന് വഴിയൊരുക്കി.
ആവർത്തിച്ച് ആവർത്തിച്ച് സംഘപരിവാർ വിരുദ്ധത കോൺഗ്രസും യുഡിഎഫും പറയുന്നുണ്ടെങ്കിലും പിന്നാമ്പുറങ്ങളിൽ സിപിഎമ്മിനെക്കാൾ തെരഞ്ഞെടുപ്പ് ഗോദയിൽ ആർഎസ്എസുമായി ചങ്ങാത്തമുണ്ടായിരുന്നത് കോൺഗ്രസിന് തന്നെയായിരുന്നു. സംഘപരിവാർ വിരുദ്ധതയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പണ്ടൊരിക്കൽ ആർഎസ്എസ് ശാഖയ്ക്ക് കാവിൽ നിന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, ഭാരതാംബയുടെ ചിത്രം മാറ്റാതെ താൻ ഈ പരിപാടിയിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞ മന്ത്രി വി ശിവൻകുട്ടിയും തമ്മിലുള്ള അന്തരം പോലെയിരിക്കും അത്.










