തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ സർക്കാരും ദേവസ്വം ബോർഡും പ്രതികൂല സാഹചര്യത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കോടതി വിധി സർക്കാരിന്റെയും ബോർഡിന്റെയും പങ്ക് വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും ഗൗരവമായി ബാധിച്ച സംഭവമാണിത്. സിബിഐ അന്വേഷണം നടക്കണമെന്നും, പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കുമോ എന്നതിൽ സംശയമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനാന്തര ബന്ധം ഉണ്ടാകാമെന്ന ആശങ്കയും ഉണ്ട്.
ശബരിമല വിഷയത്തിൽ കോൺഗ്രസിന്‍റെ മേഖല ജാഥകൾ ഈ മാസം 18ന് പന്തളത്തിൽ സംഗമിക്കും. കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരാണ് ജാഥ നയിക്കുന്നത്. 14 ന് കാസർകോട്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള മേഖല ജാഥകളും ആരംഭിക്കും.
എഡിജിപി തലത്തിലുള്ള അന്വേഷണത്തിലും മുഖ്യമന്ത്രി സ്വാധീനം ചെലുത്തുമെന്ന ആശങ്കയുണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥർ മാത്രം രക്ഷപെടാൻ സർക്കാർ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ദേവസ്വം മന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സമുദായ നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ജാഥയിൽ പങ്കെടുപ്പിക്കും. ഔദ്യോഗിക ക്ഷണം നൽകിക്കൊണ്ടുള്ള പരിപാടി അല്ല. സണ്ണി ജോസഫ് പറഞ്ഞു, “സ്വർണം എവിടെ പോയെന്ന് എം.വി. ഗോവിന്ദൻ തെളിയിക്കട്ടെ.”










