കൊൽക്കത്ത: പി എം ശ്രീയിൽ ഒപ്പുവെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിലാണ് പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്നായിരുന്നു മമത ബാനർജി സർക്കാരിൻ്റെ തീരുമാനം. ബംഗാളിന് പുറമേ കേരളവും തമിഴ്നാടും പദ്ധതി നടപ്പിലാക്കിയിരുന്നില്ല.
കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ പിഎം ശ്രീ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജിത ശ്രമം തുടരുകയാണ്. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചിരുന്നു. പിഎം ശ്രീയിൽ കേരളം ആദ്യം ഒപ്പുവെച്ചിരുന്നു. എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിൽ പദ്ധതിയിൽ ഒപ്പുവെയ്ക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു. ഘടകകക്ഷിയായ സിപിഐ നിലപാട് കടുപ്പിച്ചതോടെ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടുപോയി. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.അതിന് പിന്നാലെയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്.





