ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. നേരിട്ടുള്ള ചർച്ചകൾ ഫലം കാണാൻ തുടങ്ങിയതായും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമായതായും അദ്ദേഹം പറഞ്ഞു.
ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്നതും ഈ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്ന് ജയ്ശങ്കർ വ്യക്തമാക്കി. കപ്പലുകളുടെ യാത്ര ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള തുടർച്ചയായ നയതന്ത്ര ഇടപെടലാണ് ഇന്ത്യയുടെ ഊർജ്ജസുരക്ഷ ഉറപ്പാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമെന്നും ജയ്ശങ്കർ പറഞ്ഞു.






