ചെന്നൈ: തമിഴ്‌നാട് നിയമസഭാ വോട്ടെണ്ണലിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം തുടരുന്നതിനിടെ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ നിലയിൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ തിരിച്ചടി നേരിട്ടതോടെ ചെന്നൈയിലെ അണ്ണാ അറിവാലയിൽ രാവിലെ ആഘോഷത്തിനായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ നീക്കം ചെയ്യുന്നതായി റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ 15 ഓളം മണ്ഡലങ്ങളിൽ ലീഡ് നേടിയ ടിവികെ നിലവിൽ ഏകദേശം 104 സീറ്റുകളിൽ മുന്നിലാണ്. നഗര മേഖലകളിൽ ഉൾപ്പെടെ ലഭിക്കുന്ന ശക്തമായ പിന്തുണ ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ മാറ്റം സൃഷ്ടിച്ചതായാണ് വിലയിരുത്തൽ.
അതേസമയം, എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ ഏകദേശം 64 സീറ്റുകളിൽ മുന്നേറ്റം നടത്തുന്നുണ്ട്. പതിറ്റാണ്ടുകളായി ഡിഎംകെ-എഐഎഡിഎംകെ തമ്മിൽ മാത്രം നടന്നിരുന്ന പോരാട്ടത്തിന് ഇടയിൽ വിജയുടെ ടിവികെ ശക്തമായി രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ കടുത്ത ത്രികോണ മത്സരം രൂപപ്പെട്ടിരിക്കുകയാണ്. നിലവിലെ സൂചനകൾ പ്രകാരം ഡിഎംകെ മൂന്നാം സ്ഥാനത്താണ്.








