തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) മുഖേന അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആറ് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിൽ നേരത്തെ തന്നെ 29,000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ലഭ്യമാക്കിയിരുന്നു. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് പഠനം ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഈ നൂതന വിദ്യാഭ്യാസ മാതൃകയുടെ തുടർച്ചയായാണ് ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) അധിഷ്ഠിത ഉപകരണങ്ങൾ ഉൾപ്പെടെ നിർമ്മിക്കാൻ കഴിവേകുന്ന പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നത്. പുതിയ കിറ്റുകളിൽ ഐ.ഒ.ടി സംവിധാനം വികസിപ്പിക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളോടെയുള്ള ഇ.എസ്.പി 32 അധിഷ്ഠിത ഡെവലപ്മെന്റ് ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ മോഷൻ, ലൈൻ ട്രാക്കിംഗ് തുടങ്ങിയ വിവിധ സെൻസറുകളുടെ വലിയ നിരയും ലഭ്യമാണ്. 4ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്മെഴ്സിബിൾ മിനി വാട്ടർ പമ്പ്, റീചാർജ്ജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവയും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ, കാഴ്ച പരിമിതർക്ക് സഹായകമായ സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങി സങ്കീർണ്ണമായ നിരവധി പ്രോജക്റ്റുകൾ നിർമ്മിക്കാൻ ഈ കിറ്റുകൾ വിദ്യാർത്ഥികൾക്ക് അവസരം നൽകും. പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിനൊപ്പം ഇലക്ട്രോണിക് സർക്യൂട്ടുകളെക്കുറിച്ച് പഠിക്കാനും ബ്ലോക്ക് കോഡിങ്, പൈത്തൺ, സി എന്നീ പ്രോഗ്രാമിങ് ഭാഷകൾ പ്രായോഗികമായി കൈവശപ്പെടുത്താനും സാധിക്കും.










