ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ കുടിശ്ശികയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി തെലങ്കാന സർക്കാർ പ്രത്യേക നടപടിയിലേക്ക്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ സമാനമായ നടപടിയെടുത്തതിന് പിന്നാലെയാണ് തെലങ്കാനയും ഈ തീരുമാനത്തിലേക്ക് കടന്നത്. ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ പകുതി വിട്ടുനൽകാൻ തയ്യാറാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.
വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശികകൾ തീർക്കുന്നതിനായി 100 ദിവസത്തെ സമയപരിധിയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിഭവസമാഹരണം നടത്താൻ പ്രത്യേക ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഇപ്പോൾ സർവീസിലുള്ള ജീവനക്കാർക്ക് ഏകദേശം 6,200 കോടി രൂപയും വിരമിച്ചവർക്ക് 8,000 കോടി രൂപയുമാണ് ആനുകൂല്യങ്ങളായി നൽകാനുള്ളത്. വിരമിച്ചശേഷം ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കുടിശ്ശികകൾ കുത്തനെ വർധിച്ചതിൽ മന്ത്രിസഭ ആശങ്ക രേഖപ്പെടുത്തി. ശമ്പളത്തിൽ കുറവ് വരുത്തുന്നതിനൊപ്പം, കുടിശ്ശികകൾ സമയബന്ധിതമായി നൽകാൻ മറ്റ് വിഭവസമാഹരണ മാർഗങ്ങളും സർക്കാർ അന്വേഷിക്കുമെന്ന് അറിയിച്ചു.




