കോട്ടയം: ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് നടന്ന ‘പുറത്തുനമസ്കാരം’ വിശ്വാസസമൂഹത്തിന് പുണ്യനിമിഷമായി. പള്ളിയങ്കണത്തിലെ കൽക്കുരിശിൻ ചുവട്ടിൽ പരമ്പരാഗതമായി നടന്ന ചടങ്ങുകൾക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. തിരുനാളിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് കർദിനാൽ മാർ ജോർജ് കൂവക്കാട് ചടങ്ങിൽ സന്ദേശം നൽകി.
തിരുക്കർമ്മങ്ങളിൽ സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരി, ഗീവർഗീസ് മാർ അപ്രേം എന്നിവരും ഫാ. മൈക്കിൾ നെടുംതുരുത്തി പുത്തൻപുരയിൽ, അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വലിയപള്ളി വികാരി ഫാ. ജോൺസൺ നീലനിരപ്പേൽ, ഫാ. സിറിയക് പടപുരക്കൽ തുടങ്ങിയ വൈദിക ശ്രേഷ്ഠരും പങ്കുചേർന്നു. കഠിനമായ വ്രതാനുഷ്ഠാനങ്ങളുടെ നിറവിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പുണ്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കടുത്തുരുത്തിയിൽ ഒത്തുചേർന്നത്.










