കോട്ടയം: കഞ്ഞികുഴി ദേവലോകം അരമനയിൽ നടന്നുവരുന്ന കാലംചെയ്ത ബാവാമാരുെട ഓർമ്മപ്പെരുന്നാൾ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച ദേവലോകം അരമനയിൽ നടന്ന സന്ധ്യാനമസ്കാരത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.
വിവിധ ഭദ്രാസനങ്ങളിൽനിന്നെത്തിയ തീർഥാടകരെ അരമന മാനേജർ ഫാ. യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥനയും ശ്ലൈഹിക വാഴ്വും നടന്നു. സെൻട്രൽ ജങ്ഷനിൽ സംഗമിച്ച തീർഥാടകസംഘത്തെ കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ വരവേറ്റു. നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ, വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ, കൗൺസിലർ ടോം കോര എന്നിവരുടെ നേതൃത്വത്തിൽ പദയാത്രികരെ സ്വീകരിച്ചു.
ഇന്ന് മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമികരാകും. അനുസ്മരണപ്രസംഗം, കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.




