തിരുവനന്തപുരം: കോർപ്പറേഷന് കീഴിലുള്ള കമലേശ്വരത്തെ കണ്വെൻഷൻ സെന്ററിന്റെ കരാർ മുൻ മേയറായിരുന്ന ആര്യാ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നൽകിയെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
ഭരണപക്ഷത്തെ വി ജി ഗിരികുമാറാണു യോഗത്തിൽ വിഷയം ഉന്നയിച്ചത്. ധനകാര്യ സ്ഥിരം സമിതിയെ മറികടന്ന് എൻജിനീയറിംഗ് വിഭാഗം വഴി കരാർ നൽകിയത് ദുരൂഹമാണെന്നു ഗിരികുമാർ പറഞ്ഞു. കോർപ്പറേഷന്റെ ആസ്തികൾ ലേലം ചെയ്യേണ്ടതും കരാർ നൽകേണ്ടതും ധനകാര്യ സ്ഥിരം സമിതിയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ധനകാര്യ സ്ഥിരം സമിതിയിൽ ഭൂരിപക്ഷവും ബിജെപി അംഗങ്ങളായിരുന്നു. ഇതു മനസിലാക്കിയാണു വളഞ്ഞ വഴിയിൽ എൻജിനീയറിംഗ് വിഭാഗത്തെ ഉപയോഗിച്ച് ആര്യ തീരുമാനം നടപ്പിലാക്കിയതെന്നും ഗിരികുമാർ പറഞ്ഞു. ഇതിനു പിന്നാലെയാണ് മേയർ വി വി രാജേഷ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.






