മലപ്പുറം: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡരികിൽ നിന്നും വെട്ടിയ മരത്തടികൾ നീക്കം ചെയ്യാതെ കിടന്നതോടെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻറ്. കാൽനടയാത്രക്കാരും സമീപത്തെ കടകളിലുള്ളവരും ഏറെ ബുദ്ധിമുട്ടിലായതോടെ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സലിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിന് മുന്നിൽ ഇവ കൊണ്ടുപോയി തള്ളുകയായിരുന്നു. ഇന്നലെയായിരുന്നു വേറിട്ട പ്രതിഷേധം നടന്നത്.
ആനമങ്ങാട് അങ്ങാടിയിലെ അപകടകരമായ നിലയിലുള്ള മരങ്ങൾ കരാർ നൽകിയാണ് മുറിച്ചുനീക്കിയത്. മുറിച്ചിട്ട മരങ്ങളുടെ മതിപ്പുവില കണക്കാക്കിയ ശേഷം ലേലം ചെയ്യുകയാണ് വേണ്ടത്. എന്നാൽ 12 ദിവസത്തോളം മരങ്ങൾ റോഡുവക്കിൽ കിടന്നു. സമീപത്തെ കടകളിലേക്ക് വരുന്നവർക്ക് വാഹനം നിർത്താനും മറ്റും കഴിയാത്ത വിധമാണ് മരത്തടികൾ കിടന്നിരുന്നത്. ഇവ കടകളുടെ മുന്നിൽ നിന്ന് മാറ്റാൻ പെരിന്തൽമണ്ണ മരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറോട് ആദ്യം നാട്ടുകാരും പിന്നീട് ജനപ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
പിന്നീട് എ.ഇയെ വിളിച്ച് മരം തിങ്കളാഴ്ച തന്നെ നീക്കണമെന്നും അല്ലെങ്കിൽ തങ്ങൾ ഓഫിസിലെത്തി പ്രതിഷേധിക്കുമെന്നും അറിയിച്ചതായി ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ പറഞ്ഞു. തുടർന്ന് എ.ഇയെ കാണാൻ തിങ്കളാഴ്ച വൈകീട്ട് നാലിന് ഓഫിസിലെത്തിയെങ്കിലും ആറുമണി വരെ ഇരുന്നിട്ടും കാണാതായതോടെ ഓഫിസിൽ ഇരുന്ന് പ്രതിഷേധിച്ചു. തുടർന്ന് മരങ്ങൾ ലോറിയിൽ കയറ്റി ഓഫിസ് മുറ്റത്ത് തള്ളുകയായിരുന്നു.




