ആലപ്പുഴ: ശബരിമല ശ്രീ ധർമ്മ ശാസ്ത്ര ക്ഷേത്രത്തിലെ സ്വർണം വിവാദത്തെ വിവാദത്തെ സംബന്ധിച്ച് നടക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻ കീഴ്‌ശാന്തി ശ്രീനിവാസൻ പോറ്റി തന്റെ പ്രതികരണം വ്യക്തമാക്കി. 1998ൽ യു.ബി. ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ നൽകിയ സ്വർണം, അന്ന് ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ കൃത്യമായ രീതിയിൽ ശ്രീകോവിലിലും കട്ടിളപടിയിലും പൊതിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“സന്നിധാനത്ത് കൃത്യമായ രീതിയിലാണ് സ്വർണം പൊതിഞ്ഞത്. എല്ലാ നടപടികളും ശരിയായും സുതാര്യമായും നടന്നു. ഇപ്പോഴത്തെ വിവാദങ്ങൾ കേട്ടപ്പോൾ വലിയ ദു:ഖം അനുഭവപ്പെട്ടു,” എന്ന് ശ്രീനിവാസൻ പോറ്റി പറഞ്ഞു.
സ്പോൺസറായി ചുമതലയെടുത്തിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ തിരഞ്ഞെടുത്തതിൽ ദേവസ്വം ബോർഡ് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡിന്റെ ഭാഗമായ ശബരിമലയുടെ ഭരണം സുതാര്യമാകണമെന്നും, ഭക്തരിൽ വിഷമം ഉണ്ടാകരുതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. “ശബരിമലയിലെ വരുമാനം ഒരു കാരണവശാലും കുറയരുത്. ഭക്തരുടെ വിശ്വാസത്തിൽ മായം വരുത്തുന്ന സംഭവങ്ങൾ ആവർത്തിക്കരുത്,” എന്നും ശ്രീനിവാസൻ പോറ്റി ആവശ്യപ്പെട്ടു.
അതേസമയം, ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്ത്രി കണ്ഠർ രാജീവർ രംഗത്തെത്തി. ഈ ശില്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്നും, അറ്റകുറ്റപ്പണിക്കായുള്ള പരിചരണ നടപടികൾക്കായി മാത്രമായിരുന്നു തന്റെ അംഗീകാരം, അതും എഴുതി നൽകിയ ഉത്തരം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.






