കടൽത്തീരത്ത് രാത്രിയുടെ നിശ്ശബ്ദതയിൽ, തിരമാലകളുടെ മൃദുലമായ ശബ്ദത്തിനൊപ്പം ആരുമറിയാതെ കരയിലേക്കെത്തുന്ന അതിഥികളാണ് കടലാമകൾ. വർഷത്തിൽ ഏതാനും മാസങ്ങളിൽ മാത്രം കരയിലേക്ക് എത്തുന്ന ഇവ, മണൽ തീരങ്ങളിൽ കുഴിയുണ്ടാക്കി അതിനുള്ളിലാണ് അവരുടെ ഭാവിയായ മുട്ടകൾ സൂക്ഷിക്കുന്നത്. ഒരു കടലാമ ഒരേസമയം ശരാശരി 80 മുതൽ 120 വരെ മുട്ടകളാണ് ഇടുന്നത്. പൂർണമായും വൃത്താകൃതിയിലുള്ളതും, കട്ടിയുള്ള ഷെൽ ഇല്ലാത്തതും, മൃദുവായ തൊലിയുള്ളതുമാണ് കടലാമയുടെ മുട്ടകൾ. ഈ പ്രത്യേകതകൾ മണലിനുള്ളിൽ മുട്ടകൾ സുരക്ഷിതമായി നിലനിൽക്കാൻ സഹായിക്കുന്നു. കോഴിമുട്ടകളെ അപേക്ഷിച്ച് ചെറുതായി ഇളുപ്പമുള്ള ഷെൽ ഉള്ളതിനാൽ, മണ്ണിനുള്ളിലെ ഈർപ്പവും ചൂടും മുട്ടകളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നു.
ഏകദേശം 45 മുതൽ 60 ദിവസമാണ് മുട്ടകൾ വിരിയാൻ എടുക്കുന്ന സമയം. ഈ കാലയളവിൽ മണലിന്റെ താപനില അനുസരിച്ചാണ് കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടക്കുന്നത് എന്നതാണ് ശാസ്ത്രീയമായി കണ്ടെത്തിയ മറ്റൊരു കൗതുകം. കൂടുതൽ ചൂടുള്ള മണലിൽ വിരിയുന്ന മുട്ടകളിൽ നിന്ന് പെൺ കടലാമകളും, കുറച്ച് തണുത്ത സാഹചര്യത്തിൽ വിരിയുന്ന മുട്ടകളിൽ നിന്ന് ആൺ കടലാമകളും കൂടുതലായി ജനിക്കുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞ് കടലാമകൾ സ്വയം കടലിലേക്ക് എത്തുന്നതും പ്രകൃതിയുടെ മറ്റൊരു അത്ഭുതമാണ്. കടലിലെ തിരമാലകളുടെയും പ്രകാശത്തിന്റെയും ദിശ തിരിച്ചറിഞ്ഞ്, അതിജീവനത്തിനായുള്ള അവരുടെ ആദ്യ യാത്ര ആരംഭിക്കുന്നു.
എന്നാൽ തീരപ്രദേശങ്ങളിലെ മനുഷ്യ ഇടപെടലുകളും ശക്തമായ വെളിച്ച മലിനീകരണവും കടലാമ മുട്ടകളുടെ സംരക്ഷണത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവിധ സന്നദ്ധ സംഘടനകളും വനംവകുപ്പും ചേർന്ന് കടലാമ മുട്ടകളുടെ സംരക്ഷണത്തിനായി പ്രത്യേക നടപടികൾ സ്വീകരിച്ച് വരുന്നത്.










