മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നും ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും അധികൃതർ അറിയിച്ചു.
നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്റർ പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശം പ്രകാരം ഒമാൻ കടലിന് സമീപമുള്ള തീരപ്രദേശങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലുള്ള അതിതീവ്ര ചൂട് തുടരുമെന്ന് വ്യക്തമാക്കുന്നു. ചില സ്ഥലങ്ങളിൽ ഇത് 50 ഡിഗ്രി വരെ എത്താൻ സാധ്യതയുണ്ട്.
അന്തരീക്ഷത്തിന്റെ മുകൾഭാഗത്ത് രൂപപ്പെടുന്ന ഉയർന്ന വായുമർദ്ദവും വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന വരണ്ട കാറ്റുമാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ മറ്റ് ഗവർണറേറ്റുകളിലും കഠിനമായ ചൂട് തുടരുമെങ്കിലും അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിൽ താരതമ്യേന കുറവ് തീവ്രതയുള്ള കാലാവസ്ഥയായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തീവ്ര ചൂട് സാഹചര്യത്തിൽ സ്വദേശികളും പ്രവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉച്ച സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാനും, പുറംജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്ത് പ്രവർത്തിക്കാനും, ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്താനും നിർദേശമുണ്ട്.






