പാലക്കാട്: ഒറ്റപ്പാലം വീട്ടാമ്പാറയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു 11കാരന് പരിക്കേറ്റ് ഒരു മാസം തികയുന്ന ദിവസം സമീപ പ്രദേശത്ത് മറ്റൊരു സ്ഫോടനം. ഒറ്റപ്പാലം തൃക്കങ്ങോട് ചോറോട്ടൂരിൽ ആണ് ഓട്ടോറിക്ഷ കയറിയറങ്ങി സ്ഫോടനം നടന്നത്. വീട്ടാമ്പാറയിൽ നടന്ന സ്‌ഫോടനത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ശ്രീഹർഷ് ഇപ്പോഴും പരിക്കിൽ നിന്ന് മോചിതിനായിട്ടില്ല.
കഴിഞ്ഞ മാസം നാലിനാണ് വൈകുന്നേരം അമ്മ ജിഷയോടൊപ്പം തറവാട്ടു വീട്ടിലേക്കു നടന്ന് പോകുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ശ്രീഹർഷിന് പരിക്കേറ്റത്. റോഡരികിൽ കണ്ട പ്ലാസ്റ്റിക് പന്തിനു സമാനമായ വസ്തുവിൽ കാൽ കൊണ്ട് തട്ടിയപ്പോഴായിരുന്നു സ്ഫോടനം. പൊട്ടിത്തെറി.
കാലിനു സാരമായി പരിക്കേറ്റ ഏഴാം ക്ലാസുകാരൻ രണ്ടാഴ്ചയിലേറെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇനിയും 2 മാസം കാൽ നിലത്ത് ഊന്നാതെ വിശ്രമം വേണമെന്നാണു ഡോക്ടർമാരുടെ നിർദേശം.
ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 4 വർഷത്തിടെയുണ്ടായ നാലാമത്തെ സ്ഫോടനമാണു ചോറോട്ടൂരിലേത്. ഒരു കേസിൽ പോലും പ്രതികളെ കണ്ടെത്താനായിട്ടില്ല. 2022 ഓഗസ്റ്റ് 22 നാണ് പത്തൊൻപതാം മൈലിലെ ഹൗസിങ് ബോർഡ് കോളനിയിൽ പാതയോരത്തെ കാടു വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ തൊഴിലുറപ്പു തൊഴിലാളിയുടെ വലതു കൈപ്പത്തിക്കു ഗുരുതരമായി പരിക്കേറ്റു.
2023 ഒക്ടോബറിലാണ് അമ്പലപ്പാറയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പാതയോരത്തു മേഞ്ഞിരുന്ന പശുവിൻ്റെ മുഖം തകർന്നിരുന്നത്. ഇതിനു പിന്നാലെയാണു വീട്ടാമ്പാറയിലേയും ചോറോട്ടൂരിലെയും പൊട്ടിത്തെറികൾ. അതേസമയം, ചോറോട്ടൂരിൽ പൊട്ടിത്തെറിച്ച വസ്തു ഏതാണെന്നു വ്യക്തമായിട്ടില്ലെന്നു പോലീസ് അറിയിച്ചു. പന്നിപ്പടക്കത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. പൊലീസിൻ്റെ ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങൾ തെളിവെടുക്കും.




