കൊച്ചി: കേരള വഖഫ് ബോർഡിന്റെ നിലവിലെ ഘടനയും അതുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണതകളും സംസ്ഥാന സർക്കാരിന് പുതിയ വെല്ലുവിളിയായി മാറുന്നു. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എസ്. ഹംസ ചെയർമാനായി രൂപവത്കരിച്ച നിലവിലെ വഖഫ് ബോർഡിൽ മുസ്ലിം ലീഗിന് പ്രതിനിധിത്വമില്ല. കഴിഞ്ഞ വർഷം നടപ്പാക്കിയ നിയമഭേദഗതി പ്രകാരം ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം സർക്കാരിന് ലഭിച്ചതാണ് നിലവിലെ സാഹചര്യത്തിന് കാരണം.
വഖഫ് ബോർഡിന്റെ കാലാവധി അഞ്ചുവർഷമായതിനാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബോർഡ് പിരിച്ചുവിടാൻ ശ്രമിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മുനമ്പം ഭൂമിവിവാദം ഉൾപ്പെടെ രാഷ്ട്രീയമായി നിർണായക വിഷയങ്ങൾ സജീവമായ സാഹചര്യത്തിൽ നിലവിലെ ബോർഡിന്റെ തുടർച്ച സർക്കാരിന് രാഷ്ട്രീയമായും നിയമപരമായും വെല്ലുവിളിയാകുന്നുവെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മുനമ്പം ഭൂമി വഖഫ് ബോർഡിന്റെ ‘ഉമീദ്’ പോർട്ടലിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്.
നിയമഭേദഗതിക്ക് മുമ്പ് മുസ്ലിം എം.പിമാർ, എം.എൽ.എമാർ, ബാർ കൗൺസിൽ അംഗങ്ങൾ, മുതവല്ലിമാർ എന്നിവരായിരുന്നു ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. മുസ്ലിം പണ്ഡിതരെയും വനിതകളെയും മാത്രമാണ് സർക്കാർ നാമനിർദേശം ചെയ്തിരുന്നത്. എന്നാൽ നിയമഭേദഗതിക്ക് ശേഷം ബോർഡിലെ എല്ലാ അംഗങ്ങളെയും സർക്കാർ നേരിട്ട് നാമനിർദേശം ചെയ്യുന്നതാണ് നിലവിലെ രീതി. കൂടാതെ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
നിലവിലെ ബോർഡ് വഖഫ് നിയമത്തിലെ വകുപ്പ് 14 പ്രകാരം നിയമാനുസൃതമായി രൂപവത്കരിച്ചിട്ടില്ലെന്നും അത് പുനഃസംഘടിപ്പിക്കണമെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ബോർഡിൽ നിർബന്ധമായ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഷിയാ വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്ലിം വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
സർക്കാർ പുനഃസംഘടനാ നീക്കം അറിയിച്ചതിനെ തുടർന്നാണ് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനെതിരെ ബോർഡും അംഗം കെ. ഉമ്മർ ഫൈസിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയ ബി.ജെ.പി. നേതാവ് ഷോൺ ജോർജിനെ മാത്രമാണ് കേസിൽ എതിർകക്ഷിയാക്കിയിരിക്കുന്നത്. ബോർഡ് രൂപവത്കരണം തന്നെ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഹർജി നൽകിയ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ACTS) ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയിട്ടില്ല. അതേസമയം, അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനെ വഖഫ് ബോർഡ് എതിർക്കുന്നില്ലെന്ന നിലപാടും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.













